Saturday, February 28, 2015

അങ്ങനെ ഒരവധിക്കാലത്ത്‌.

                               
............................................................................................................................................................



                                             പൊരുതൽ മലയും കടന്ന് കറുത്തിരുണ്ട മഴമേഘങ്ങൾ വിരുന്നെത്തുമ്പോൾ ഞങ്ങളുടെ നാട്‌ വേനൽക്കാലത്തിന്റെ ആഘോഷത്തിമിർപ്പിലാണ്‌. അവധിക്കാലമായിരുന്നതിനാൽ മാങ്ങപെറുക്കിയും ചക്കതിന്നും പലതരം കളികൾ കളിച്ചും നടക്കും. കളികളിൽ പ്രധാനമായും തലമ്മപ്പന്ത്‌, ഗോലി, പാറമ്മെത്തോണ്ടി ഒക്കെയാണ്‌ . അങ്ങനെ സർവ്വസ്വതന്ത്രരായി കളിച്ചുനടക്കുമ്പോഴാണ്‌ ചെറിയൊരു ഇടിമുഴക്കത്തോടെ മഴയുടെ വരവ്‌. അതോടെ ഞങ്ങളെല്ലാം പേടിയോടെ വീടുകളിലേക്ക്‌ വലിയും.


മഴ ഇഷ്ടമില്ലാത്തവരായി ആരുണ്ട്‌ !. പക്ഷെ, ഇടിയും മിന്നലും പേടിയുള്ളതുകൊണ്ട്‌ അകത്തെ ഇരുണ്ട മുറിയിൽ വീട്ടിലെ പെണ്ണുങ്ങളും കുട്ടികളും കൂട്ടംകൂടിയിരിക്കും. എന്നാലും ഇടിയുടെ ശബ്ദം തറയേയും ചുമരുകളേയും വിറപ്പിച്ച്‌ ദൂരേക്കെങ്ങോ അലയടിച്ച്‌ പോവുന്നത്‌ കേൾക്കുമ്പോൾ ചെറിയൊരു പേടി ഉള്ളിൽ നിറയും. മൂത്തവരൊക്കെ മൗനമായി പ്രാർത്ഥിച്ച്‌ നിൽക്കുമ്പോൾ ചെറിയ കുട്ടികൾ കരയും. ഇതൊക്കെ കണ്ട്‌ കട്ടിലിന്റെ ഒരു ഓരത്ത്‌ കൂനിപ്പിടിച്ച്‌ ഇരിക്കുകയാവും ഞാൻ .


ഇടിക്കോള്‌ തെല്ലൊന്നടങ്ങുമ്പോൾ ഇത്താത്തയാരെങ്കിലും കിളിവാതിൽ തുറക്കും. മണ്ണിന്റെ മണവും പേറി ഒരു തണുത്ത കാറ്റ്‌ ആ കുടുസ്സുമുറിയിലേക്ക്‌ അടിച്ചിറങ്ങും. നോക്കുമ്പോൾ കാണാം നേരിയ ചാറ്റൽ മഴയിൽ തൊടിയിലെ മൂവാണ്ടൻ മാവും പുളിമരവും വാഴയുമെല്ലാം തണുത്ത്‌ വിറച്ച്‌ നിൽക്കുന്നത്‌.


മഴതോർന്നു എന്നുതോന്നുമ്പൊഴേക്കും ഞങ്ങൾ കുട്ടികൾ തൊടിയിൽ മാവിന്റെ ചോട്ടിലെത്തിയിട്ടുണ്ടാവും. ദിവസങ്ങളായി കല്ലെടുത്തെറിഞ്ഞാൽ തട്ടാതിരുന്ന മാങ്ങവരെ ആ മഴയിൽ വീണിട്ടുണ്ടാവും. ചിലർക്ക്‌ പഴുത്തത്‌, ചിലർക്ക്‌ മൂത്തത്‌ അല്ലെങ്കിൽ വെറും പച്ച എന്നിങ്ങനെയൊക്കെയാണ്‌ കിട്ടുക. എനിക്ക്‌ കൂടുതലും നല്ല പഴുത്തതാണ്‌ കിട്ടാറുള്ളത്‌. പക്ഷെ എടുത്തുനോക്കുമ്പോൾ മറുവശം അണ്ണാനോ വാവലോ ചപ്പിയിട്ടുണ്ടാവെമെന്ന് മാത്രം. grin emoticon അസൂയക്ക്‌ മരുന്നില്ല എന്ന് പറയുന്നതെത്ര ശരി, അവരെയൊക്കെ ആ ചെറിയ പുളിമരത്തിന്റെ ചോട്ടിലേക്ക്‌ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ഒറ്റ കുലുക്കലാണ്‌ .... ഹാ ..ഒരു ചെറിയ മഴ എല്ലാവരും നനയും .. കുലുക്കിയ ഞാൻ അതിലേറെയും. grin emoticon


മഴയുടെ ശക്തി കുറയുമ്പൊഴേക്കും കിഴക്കേ പാടത്തിനപ്പുറത്തെ തോട്ടിൽനിന്നും മലവെള്ളം കുത്തിയൊലിച്ചുപോവുന്ന ശബ്ദം കേൾക്കാം. കിഴക്കേതൊടിയുടെ അതിർത്തിക്കപ്പുറത്ത്‌ തോടിനിരുവശത്തുമുള്ള പാടങ്ങളും തോടും ഒരേനിരപ്പിലായിരിക്കും. എന്നോ ഇതുപോലൊരു മഴക്കാലത്ത്‌ ഒരു ചെറിയ ആനക്കുട്ടി ഇതിലൂടെ ഒഴുകിവന്നിട്ടുണ്ടതെ !. അതിശയത്തോടെ കാഴ്ചകണ്ട്‌ നിൽക്കുമ്പൊ വല്ല്യുമ്മ പറഞ്ഞതാണ്‌. താഴെ ചില ആളുകൾ ഉച്ചത്തിൽ സംസാരിക്കുന്നത്‌ കേൾക്കാം. പാടത്ത്‌ പണിയാൻവന്ന ചെറുമക്കളായിരിക്കുമെന്ന് തോന്നുന്നു. മഞ്ഞയും തവിട്ടും കലർന്ന മലവെള്ളം അട്ടഹാസത്തോടെ കുത്തിയൊലിച്ച്‌ സംഹാരതാണ്ഡവമാടി തെക്കോട്ട്‌ ഒഴികിപ്പോകുന്നത്‌ കാണുമ്പോൾ തലേന്നുവരെ നീരൊഴുക്കുപോലും വറ്റിക്കൊണ്ടിരുന്ന ഒരു തോടായിരുന്നിതെന്ന് വിശ്വസിക്കാൻപോലും പ്രയാസം.


അങ്ങനെ കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ അങ്ങുദൂരെ പൊരുതൽമല തെളിഞ്ഞുനിൽക്കുന്നുണ്ടാവും. പാർശ്ശ്വങ്ങളിലൂടെ വെള്ളിക്കൊലുസുപോലെ താഴേക്ക്‌ നീണ്ടുപോകുന്ന നീർച്ചാലുകൾ കാണാം. ഈ കുത്തിയൊലിച്ചുവരുന്ന മലവെള്ളം അവിടുന്നായിരിക്കുമോ ?


ഉമ്മാന്റെ കയ്യും പിടിച്ച്‌ വീട്ടിലേക്ക്‌ നടക്കുമ്പോൾ മനസ്സിൽ ഒരേയൊരു പ്രാർത്ഥന ഇതായിരിക്കും. " ഈ അവധിക്കാലം ഒരിക്കലും വിടപറയാതിരുന്നെങ്കിൽ " ! frown emoticon

Sunday, August 31, 2014



പ്രിയ മാവേലി വായിച്ചറിയുവാൻ ഒരു പാവം പ്രജ എഴുതുന്നത്‌....


എന്തെന്നാൽ ,അങ്ങേക്ക്‌ സുഖമെന്ന്‌ വിശ്വസിക്കുന്നു. ഈ കത്ത്‌ കിട്ടുമ്പൊഴേക്കും.ഒരു പക്ഷെ താങ്കൾ അവിടെനിന്നും ഞങ്ങൾ പ്രജകളെ കാണാൻ പുറപ്പെട്ടിരിക്കും.നല്ലത്‌..പക്ഷെ പ്രജാക്ഷേമതൽപരനായ മാവേലി, അങ്ങ്‌ ഇത്രയൊക്കെ കഷ്ടപ്പെട്ട്‌ പാതാളത്തിൽനിന്നും ഇവിടെവരെ വന്നിട്ടും അങ്ങയുടെ മഹിമയെക്കുറിച്ച്‌ ഞങ്ങൾ മലയാളികൾ അജ്ഞരാണെന്നുള്ള സത്യം തുറന്നു പറയട്ടെ. അങ്ങയുടെ ഭരണത്തിൽ ഉണ്ടായിരുന്നെന്ന് പറയുന്ന മാനുഷരെല്ലാരും ഒന്നുപോലെ ,ആമോദത്തൊാടെ വസിക്കും കാലം, കള്ളവുമില്ല ചതിയുമില്ല,എള്ളോളമില്ല പൊളിവചനം ...... !!

മാവേലീ, എനിക്ക്‌ തോന്നിയ ഒരു സംശയമാണ്‌..അതേയ്‌..അങ്ങ്‌ ശരിക്കും നാട്‌ ഭരിച്ചിരുന്നോ ?? അല്ല .താങ്കളുടെ കാലത്തുണ്ടെന്നു പറയുന്ന ഈ കാര്യങ്ങളെല്ലാം തന്നെ ഒരു ഉട്ടൊപ്പ്യൻ ആശയങ്ങളായിട്ടാണ്‌ ഞങ്ങൾ സാധാരണ പ്രജകൾക്ക്‌ തോന്നുന്നത്‌.അങ്ങുവരുന്ന ഈ ഉത്രാടം ഞങ്ങൾ സാദുക്കൾക്ക്‌ പെപ്രാള സമയമാണ്‌.കാരണം കാണത്തിനുപോലും ഇപ്പോൾ രൂപയേക്കാൾ വിലയുണ്ട്‌.

പിന്നെ മാവേലി, ഞാൻ മേൽപറഞ്ഞകാര്യമോർത്ത്‌ അങ്ങ്‌ ഇനി വരാതിരിക്കണ്ട..ഒരു പക്ഷേ നാളെ അല്ലെങ്കിൽ മറ്റന്നാൾ ഞങ്ങൾ മലയാളികൾ നന്നായാലോ ..സ്വന്തം അയൽപക്കക്കാരൻ പട്ടിണി കിടക്കുമ്പോൾ അവന്‌ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്നതിനു പകരം അവന്റെ ദയനീയത പകർത്തി മുഖപുസ്തകത്തിലിട്ട്‌ ലൈക്കുവാരുന്ന ഞങ്ങൾ ഇങ്ങനെയൊക്കെയാണ്‌.അപ്പൊ ഇനി ബാക്കി നേരിൽക്കണ്ട്‌ പറയാം..

ങാ..ഒരു കാര്യം കൂടി , അങ്ങ്‌ തൃപ്പൂണിത്തുറ വഴിയാണോ വരുന്നത്‌? അതെയ്‌ അങ്ങനെയാണെങ്കിൽ എംജി റോഡിൽ പാതാളം വരെയെത്തുന്ന ഒരു കുഴിയുണ്ട്‌..യാത്ര എളുപ്പമാവുമല്ലോ ..

നന്ദി





കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫേസ് ബുക്കില്‍ പോസ്റ്റിയത്.



യാന്ത്രിക ലോകം !!   ചിന്തകളും പ്രവർത്തികളും ഒക്കെത്തന്നെ വിവര സാങ്കേതികതയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ മുനിഞ്ഞ്‌ കത്തുന്ന ചിമ്മിനി വിളക്കിന്റെ അടുത്തിരുന്ന് പുസ്തകം വായിച്ചിരുന്ന സുഖം ഇപ്പോൾ ധവള പ്രകാശം ചൊരിയുന്ന സി എഫ്‌ എല്ലിനു കീഴെ ഇരുന്ന് വായിച്ചാൽ കിട്ടുന്നില്ല.

പണ്ട്‌ കാത്തിരിപ്പുകൾക്കും ഒരു സുഖമുണ്ടായിരുന്നു. കാതങ്ങൾക്കപ്പുറത്തുള്ള ഉറ്റവരുടെ കത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്‌ വിരഹത്തിന്റേയും ആകാംക്ഷയുടേയും മേമ്പൊടിയുണ്ടായിരുന്നു.

പണ്ടൊക്കെ കുട്ടികൾ കളിച്ചിരുന്ന പല നാട്ടിൻ തനിമയുള്ള കളികളും അന്യം നിന്നിരിക്കുന്നു. തലപ്പന്ത്‌, ഗോലി കളി, പാറമ്മെത്തോണ്ടി,കിസേപി,ടയർ ഉരുട്ടൽ , പഴയ ചെരിപ്പുകൊണ്ടുണ്ടാക്കിയ ചക്ര വണ്ടികൾ .... അങ്ങനെ പോവുന്നു കളികൾ ..  ഇത്തരം കളികളിലൂടെ കുട്ടികളിലുണ്ടാവുന്ന സൗഹൃദ മനോഭാവങ്ങളും സ്നേഹാദരങ്ങളും അവരുടെ വ്യക്തി വികാസത്തെയും പരിപോഷിപ്പിക്കുകയും മനസ്സിൽ നന്മ കാത്തു സൂക്ഷിക്കുവാനും സഹായിച്ചിരുന്നു.

 അത്തരമൊരു ജീവിത സാഹചര്യത്തിൽ നിന്നും വന്നതു കൊണ്ടാവാം , ചെറിയ അമ്മാവൻ മോന്‌ കൂട്ടുകാരൊന്നിച്ച്‌ കളിച്ചു വളരുന്നതിനുള്ള സാഹചര്യമൊരുക്കിയത്‌. ഇന്നാളൊരു ദിവസം വീട്ടിൽ ചെന്നപ്പോൾ ആകെ ചെളിയിൽ കുളിച്ച്‌ നില്ല്കുന്ന അവനോട്‌ ഉപ്പ തല്ലില്ലേ എന്ന് ചോദിച്ചപ്പോൾ "ന്നോട്‌ ഉപ്പ മണ്ണിക്കൾച്ചാനാ പറഞ്ഞ്ക്ക്ണെ " എന്ന നിഷ്കളങ്കമായ മറുപടി എന്നേയും ഒരുപാട്‌ ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു..

നമ്മുടെയൊക്കെ ജീവിതത്തിന്‌ ഗൃഹാതുരതയുമായി ബന്ധപ്പെട്ട ഒരുപാട്‌ ഓർമ്മകളുണ്ട്‌. ഒരു പക്ഷെ അത്തരം നല്ല ഓർമ്മകളും കുട്ടിക്കാലത്തെ അത്തരം കുസൃതികളുമൊക്കെയാണ്‌ ഇന്നത്തെ നാല്‌ ചുമരുകൾക്കിടയിലുള്ള നമ്മുടെ ഏകാന്തതകൾക്ക്‌ കുറച്ചെങ്കിലും ആശ്വാസമാവുന്നത്‌.

മുഖ പുസ്തകത്തിൽ രണ്ടായിരവും മൂവായിരവും കൂട്ടുകാരെ കിട്ടിയതിലല്ല. അതിലെത്ര പേർ ആത്മസുഹൃത്തുക്കളായുണ്ടാവുമെന്നതാണ്‌ ചിന്തിക്കേണ്ടത്‌.   വിവരസാങ്കേതികത നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചുവെങ്കിലും അമിതമായാൽ അമൃതും വിഷം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്‌.

ഒരു ദിവസമെങ്കിലും തിരക്കൊഴിഞ്ഞ ഒരു സമയത്ത്‌ അൽപനേരത്തേക്കെങ്കിലും മുറ്റത്തേക്കിറങ്ങി പരിസരം വീക്ഷിക്കുക. ആ കാഴ്ച്ചയിലായിരിക്കാം ഒരു പക്ഷെ താൻ നട്ട റോസാച്ചെടി പുഷ്പിച്ച്‌ നിൽക്കുന്ന കാഴ്ച കാണുന്നത്‌. അതെ ജീവിതത്തിരക്കിൽ നാമൊക്കെ മറന്നുപോവുന്ന ഇത്തരം നിസ്സാര കാര്യങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ ഓർത്തെടുക്കുമ്പോഴുണ്ടാവുന്ന ആത്മ നിർവൃതി ആത്മ സംതൃപ്തിയുടെ പരകോടിയിലെത്തിക്കും .. തീർച്ച..... 

Wednesday, July 2, 2014

ഷറപ്പോവ വിഷയത്തില്‍ നമ്മള്‍ പ്രത്യേകിച്ചും മലയാളികള്‍ വളരെ പരിതാപകരമായ സാംസ്കാരിക മൂല്യച്യുതിയിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്.     ഒരാള്‍ക്ക് ലോകത്തുള്ള എല്ലാ കളിക്കാരെക്കുറിച്ചും ആധികാരികമായി അറിയണമെന്ന് ലോക നിയമം അനുശാസിക്കും വിധമാണ്‌ ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. അവരുടെ പേജില്‍ക്കയറി നാമൊക്കെ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നമ്മുടെ രാജ്യത്തിനു തന്നെ    അപമാനകരമാവുന്ന സ്ഥിതിയിലേക്കാണ്‌    നീങ്ങിക്കൊണ്ടിരിക്കുന്നത്.


                             ഷറപ്പോവയുടെ പേജ് നാം ഇന്ഡ്യക്കാര്‍ മാത്രമല്ല കണ്ടുകൊണ്ടിരിക്കുന്നത്.     മറ്റു രാജ്യങ്ങളിലെ  അനേകായിരങ്ങള്‍       തീര്‍ച്ചയായും     നമ്മുടെ ഇത്തരം     സഭ്യതക്ക് നിരക്കത്ത കമ്മന്റുകള്‍ കണ്ട് വിലയിരുത്തുന്നത്    ആ എഴുതിയ വ്യക്തിയെ മാത്രമായിരിക്കില്ല,        നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ സംസ്കാരത്തെത്തന്നെയായിരിക്കും.


          പ്രാദേശിക ഭാഷയില്‍ തെറി എഴുതിയാല്‍ മറ്റുള്ളവര്‍ക്കൊന്നും മനസ്സിലാവില്ല എന്ന മിധ്യാ ധാരണ തീര്‍ത്തും തെറ്റാണ്‌. നമ്മുടെ രാജ്യത്തുള്ള പ്രാദേശിക ഭാഷ ഈ രാജ്യത്തുള്ളവര്‍ക്കു മാത്രമേ അറിയുകയുള്ളൂ എന്നതിന്‌ നമുക്കെങ്ങനെ ഉറപ്പു പറയാന്‍ കഴിയും.


           ഓരോ രാജ്യത്തിന്റേയും    ഭൂമി     ശാസ്ത്രവും സംസ്കാരവും  പാരമ്പര്യവുമൊക്കെ കണക്കിലെടുത്താണ്‌ ദേശീയ വിനോദങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. നമ്മുടേ ഇന്ഡ്യയില്‍ത്തന്നെ ദേശീയ വിനോദമായ ഹോക്കിക്ക് പകരം കൂടുതലാളുകളും ഇഷ്ടപ്പെടുന്നത് ക്രിക്കറ്റിനെയാണ്‌. പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ നമുക്ക് ആധികാരികമായി ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളത് ക്രിക്കറ്റാണെന്നുള്ളതുകൊണ്ട് തന്നെ. അവിടെയാണ്‌ സച്ചിനെന്ന വ്യക്തി നൂറു കോടി ജനങ്ങളുടെ ആരാധനാപാത്രമാവുന്നത്. ബദ്ധ വൈരികളായ പാക്കിസ്ഥാനുമായുള്ള പോരാട്ടം, ബോളിവുഡ് സിനിമാ ലോകത്തിന്റെ ഇടപെടലുകള്‍ തുടങ്ങി വമ്പന്‍ പണച്ചാക്കുകള്‍ വരെ ക്രിക്കറ്റിനെ കെട്ടിപ്പുണര്‍ന്നതോടെ നാമൊക്കെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ തുടങ്ങി എന്നു തന്നെ പറയാം.


ഇവിടെ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് വിദ്യാസമ്പന്നതയില്‍ മുന്നേറ്റമുള്ളതു കൊണ്ടും ജീവിത നിലവാരത്തിലുള്ള ഉയര്‍ച്ച കൊണ്ടും ലോക വീക്ഷണം കൂടുതലായിരിക്കും. (സ്വന്തം അയല്‍പക്കത്തുള്ള വീട്ടുകാരെക്കുറിച്ച്     ഒന്നുമറിയില്ലെങ്കിലും        നമ്മള്‍ മലയാളികള്‍ക്ക്  ഒരു പക്ഷെ അമേരിക്കന്‍ പ്രസിഡന്റിന്റെ അയല്‍പക്കക്കാരെക്കുറിച്ച് നല്ല അറിവായിരിക്കും). എന്നാല്‍ വടക്കേ  ഇന്‍ഡ്യയില്‍   ചില     വൈദ്യുതിപോലും     കിട്ടാത്ത് കുഗ്രാമങ്ങളില്‍ ചെന്ന് സച്ചിനെ അറിയുമോന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഷറപ്പോവ പറഞ്ഞ അതേ ഉത്തരം പ്രതീക്ഷിക്കാം ..


പിന്നെ സച്ചിനെന്ന ഇതിഹാസത്തെക്കുറിച്ച് നമുക്ക് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സച്ചിന്റെ മഹത്വം ലോകം ഇവിടെ വന്ന് മനസ്സിലാക്കിയതാണ്.


 കൂടുതല്‍ എന്തെങ്കിലും എഴുതണമെന്നുണ്ട്. റഷ്യയിലെ പ്രശസ്ത വിനോദങ്ങളും അതില്‍ പ്രശസ്തരായ ആളുകളുടെ(നമുക്ക് പരിചയമില്ലാത്ത) പേരും ഒന്ന് പഠിച്ചു വരട്ടെ  .. :p

Tuesday, April 29, 2014

ചില്ലു ജാലകങ്ങള്‍ക്കപ്പുറത്ത് ...





അതൊരു കര്‍ക്കിടക മാസമായിരുന്നു. കോരിച്ചൊരിയുന്ന മഴയും ഏഴാനാകാശത്തുനിന്നും പെരുമ്പറ കൊട്ടും കണക്കെയുള്ള ഇടിയും മിന്നലും അവന്റെ അന്നത്തെ ഭൂമിയിലേക്കുള്ള ആഗമനത്തെ പെരുമ്പറ മുഴക്കി ആഘോഷിക്കുന്ന പോലെ തോന്നി ..
അതുവരെയുള്ള അവന്റെ സ്വൈര്യ വിഹാരത്തെ ആരൊക്കെയോ ചേര്‍ന്ന് തടസ്സപ്പെടുത്തിയതിലുള്ള നീരസം അവന്‍ അതി ശക്തിയായിത്തന്നെ അറിയിച്ചു. കൈകള്‍ ചുരുട്ടി അവന്‍ തന്നെ നോക്കി ചിരിക്കുന്നവരെ ഒന്ന് നോക്കാന്‍പോലും മെനക്കെടാതെ ഉച്ചത്തില്‍ വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. പക്ഷെ മഴയുടെയും കാറ്റിന്റേയും ഹുങ്കാരാരവങ്ങള്‍ക്കിടയില്‍ അവന്റെ ശബ്ദം കുത്തൊഴുക്കില്‍പ്പെട്ട ആലില കണക്കെ ആ പത്തായപ്പുരയുടെ നാലു ചുമരുകള്‍ക്കിടയില്‍ അലിഞ്ഞില്ലാതായി...
ആകസ്മികതയും നിര്‍ഭാഗ്യങ്ങളും ഉഴുതു മറിച്ച ക്ളീഷേകള്‍ പിന്നീടുള്ള അവന്റെ ജീവിതത്തിനെ വഴിയൊരുക്കിക്കൊണ്ടിരുന്നു. അനുസ്യൂതം തുടര്‍ന്നു പോവുന്ന ഋതു ഭേദങ്ങള്‍ അവന്റെ സു:ഖ , ദു:ഖ മിശ്രണങ്ങളെ ഉഴുതു മറിച്ചുകൊണ്ടിരുന്നു.

അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്‍ഠകള്‍ അന്നു പെയ്ത മഴയുമായി പങ്കുവച്ചു. ചാറ്റല്‍ മഴയുടെ നേരിയ തേങ്ങലുകള്‍ നിശബ്ദമായ ആ ബംഗ്ളാവില്‍ എന്തോ വരാനിരുക്കുന്ന ദുരന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ചില്ലു ജാലകത്തിനപ്പുറത്തെ മഴയും അയാളുടെ ആത്മ നൊമ്പരങ്ങളും ഒരാത്മാവെന്ന പോലെ ഒരുമിച്ച് പെയ്തുകൊണ്ടിരുന്നു. ജീവിതത്തിന്റെ അനിവാര്യമായ ഏകാന്തതയില്‍ നിഴലിച്ചിരുന്നത് അയാളുടെ വിരഹങ്ങളും ദു:ഖങ്ങളും വേദനകളുമായിരുന്നു ..
ചില്ലു ജാലകത്തിനപ്പുറത്തെ പ്രകൃതിയുടെ അവര്‍ണ്ണനീയമായ കൊളാഷുകളില്‍ ദൃഷ്ടിയൂന്നി അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടിക്കൊണ്ടിരുന്നു. ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിപ്പുറം സ്വ:ബോധത്തിലേക്ക് പറന്നിറങ്ങുമ്പോഴേക്കും ഓര്‍മ്മകള്‍ സമ്മാനിച്ച കുറച്ചു ചുടു കണ്ണീര്‍ കണ്‍തടത്തെയും വകഞ്ഞു മാറ്റി കവിളിലൂടെ ജനല്‍ത്തിണ്ണയിലെ മഴത്തുള്ളികളില്‍ അലിഞ്ഞ് ചേര്‍ന്നു ! ..

ഇറയത്ത് വീണുടയുന്ന വെള്ളത്തുള്ളികള്‍ അറബിക്കടലിനെ ലക്ഷ്യമാക്കി മുറ്റത്തെ ഓവു ചാലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ആത്മാവുറങ്ങിയ നിശബ്ദമായ സൌധത്തെ നോക്കി അവസാന യാത്ര ചോദിച്ചു കൊണ്ടിരുന്നു ...















Wednesday, November 6, 2013

ജീവ കോശങ്ങൾ ലഭിച്ചില്ല, മലയാളിയും സ്റ്റാൻഫെഡ് സർവ്വകലാശാലയിലെ പ്രൊഫസറുമായിരുന്ന ഡോ: നളിനി അമ്പാടി മരണത്തിന് കീഴടങ്ങി. ഈ പത്ര വാർത്ത മനസ്സിനെ ഒന്നിരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്തു. കാരണം, ലോകമെമ്പാടും ക്യാമ്പുകൾ സംഘടിപ്പിച്ച് ഡോ: നളിനി അമ്പാടിക്കു യോജിക്കുന്ന മജ്ജ തേടിയുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു ബന്ധപ്പെട്ടവർ. മാസങ്ങളോളം നടത്തിയ ക്യാമ്പുകളിൽ പതിനായിരത്തോളം പേരെ പരിശോധിച്ചതിൽ ഒരാളുടെ മജ്ജ മാത്രമായിരുന്നു യോജിച്ചതായി കണ്ടെത്തിയത്. നിർഭാഗ്യമെന്ന് പറയട്ടെ, ദാതാവിന്റെ രക്തത്തിൽ ജീവ കോശങ്ങൾ കുറവായതിനാൽ ആ ശ്രമവും പരാജയപ്പെടുകയാണുണ്ടായത്.... അങ്ങനെ അനിവാര്യമായ വിധിക്കുമുന്നിൽ അവർ കീഴടങ്ങി !

ഒരു ജീവന് എത്രത്തോളം വിലയുണ്ട് എന്നതിന് വ്യക്തമായ തെളിവായാണ് ഞാനിവിടെ ഈ ദു:ഖ വാർത്തയിലൂടെ പറയാൻ ശ്രമിച്ചത്. സത്യത്തിൽ ഇന്നു സമൂഹത്തിൽ നടക്കുന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പല സംഭവങ്ങളും ഒരു മനുഷ്യനാണെന്ന് പറയാൻ
ലജ്ജിക്കുന്ന തരത്തിലുള്ളതാണ്. എവിടെയാണ് നമുക്ക് പിഴച്ചത്?, അല്ലെങ്കിൽ പിഴച്ചു കൊണ്ടിരിക്കുന്നത്?. 50 പൈസയെച്ചൊല്ലിയുള്ള നിസ്സാര വഴക്കിന് ഒരു സുഹ്രൃത്ത് മറ്റൊരു സഹോദരന്റെ വയറ്റിൽ കത്തി കുത്തിയിറക്കുന്ന വികാരവും, സ്വന്തം കുഞ്ഞിനെ
കഴുത്തു ഞെരിച്ച് കൊല്ലുന്ന അമ്മയുടെ വികാരവും മനുഷ്യൻ എത്രത്തോളം മാനസികമായി അധ:പതിച്ചു എന്നതിന് തെളിവാണ്.

ജീവൻ നിസ്സാരമെന്ന് ഏതെങ്കിലും ദുർബല നിമിഷത്തിൽ തോന്നിയവർ ആത്മഹത്യയിൽ അഭയം തേടുന്നു. ഇക്കാര്യം പറയുമ്പോൾ എനിക്ക് കുട്ടിക്കാലത്തുണ്ടായ മറക്കാനാവാത്ത രണ്ട് സംഭവങ്ങളുണ്ട്. ഞാനന്ന് നാലാം ക്ലാസിലാണെന്ന് തോന്നുന്നു. നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ജയൻ ചേട്ടൻ. ചുറു ചുറുക്കും തന്റേടവുമുള്ള ഒരു ചെറുപ്പക്കാരൻ, ഞാൻ കാണുമ്പോഴൊക്കെ സന്തോഷവാനായി കാണാറുള്ള അദ്ദേഹം നാട്ടുകാർക്കൊക്കെ പരോപകാരിയായിരുന്നു. ഒരു നാൾ പെട്ടെന്ന് അദ്ദേഹത്തെ നാട്ടിൽ
കാണാതായി. നാലു ദിക്കിലേക്കും ആളുകൾ അന്വേഷിച്ച് പുറപ്പെട്ടു. ഒരാഴ്ചക്കു ശേഷം കുറച്ചു ദൂരെയുള്ള ഒരു പറങ്കിത്തോട്ടത്തിൽ ഒരു മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ആ അഴുകിയ ശരീരത്തെ കണ്ടെത്തിയത് !

എന്റെ വീടിനടുത്തുതന്നെയായിരുന്നു അവരുടെ വീട്. മ്രൃതദേഹം കൊണ്ടുവരുന്നെന്നറിഞ്ഞ് എന്റെ വിട്ടിലെല്ലാവരും മരണവീട്ടിലേക്ക് പോവുമ്പോൾ എന്നോട് അങ്ങോട്ട് വരരുതെന്ന് പറഞ്ഞിരുന്നു. തൊടിയിൽ റബ്ബർ മരത്തിന്റെ മറ പറ്റി നിന്ന ഞാൻ അവ്യക്തമായാണ് ആമ്പുലൻസ് വരുന്നത് കണ്ടത്. വീടിന്റെ പടിക്കലെത്തിയതും ഓടിക്കൂടുന്ന ജനക്കൂട്ടം, അതിനിടയിൽ സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളികളും!..ഒരു നാലാം ക്ലാസ്സുകാരന്റെ ചിന്തകൾ വിഷാദത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു അന്നു മുതൽ...

അന്നത്തെ മേഘാവ്രൃതമായ പേടിപ്പെടുത്തുന്ന അന്തരീക്ഷവും അതിനു മേമ്പൊടിയെന്നോണം ചീവീടുകളുടെ വിഷാദ സംഗീതവും എന്റെ മനസ്സിൽ തീർത്തത് ഭയത്തിന്റെയും ആകാംക്ഷയുടെയും നിർവ്വചിക്കാനാവാത്ത വികാരമായിരുന്നു. അതിലുപരിയായി എന്റെ ചിന്താമണ്ഡലത്തെ അലട്ടിയത് ഇത്രയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ജയേട്ടൻ എന്തിനാണ് ഈ കടും കൈ ചെയ്തത് എന്നായിരുന്നു. ആ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ മനസ്സിൽ കിടന്നലയുന്നുണ്ട്...

ജയേട്ടന്റെ അച്ചന് കാഴ്ച്ച ശേഷിയില്ലായിരുന്നു. (എങ്കിലും ഞങ്ങൾ കുട്ടികൾ അദ്ദേഹത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച ചെറിയ വടി കൊണ്ട് അദ്ദേഹം സഞ്ചരിക്കാത്ത നാടുകൾ കുറവായിരുന്നു.അതും ഒരത്ഭുതമായി അവശേഷിക്കുന്നു). രണ്ട് ദിവസത്തിന് ശേഷം ജിജ്ഞാസയോടെ വടക്കേതൊടിയിൽ നിന്നും മരണവീട്ടിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടത് കിഴക്കേ അതിരിനു ചേർന്ന് പുല്ലാനിയും കമ്മ്യൂണിസ്റ്റ് പച്ചയും തീർത്ത കാടിനരികെ മുളങ്കൂട്ടത്തിനപ്പുറത്ത് കുഴഞ്ഞു മറിഞ്ഞ മണ്ണിൽ തീർത്ത ഒരു ചെറിയ കൂനയും അതിനു മുകളിൽ മൂന്ന് കല്ലുകളുമായിരുന്നു !

രണ്ടാമത്തെ അനുഭവം കുറച്ചു കൂടി ആശാവഹമാണ്. പറയാം .. ഒരു നെൽ വയലിനപ്പുറത്ത് മറുകരയിൽ താമസിക്കുന്ന ആശാരി ശിവൻ ചേട്ടനു ഏതോ ഒരു നിമിഷത്തിൽ തോന്നിയ വികല ചിന്ത !. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു.കഴുക്കോലിൽ കയർ മുറുക്കി ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ ഭാഗ്യത്തിന് കയർ പൊട്ടി ആൾ താഴെ വീണു. കഴുത്തിൽ നേരിയ ക്ഷതമേറ്റ അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിയെടുത്ത് പാടവരമ്പത്തിലൂടെ ഓടുന്ന കാഴ്ച ഇന്നും നടുക്കത്തോടെയാണ് ഓർക്കുന്നത്. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം ആൾ ആരോഗ്യവാനായി തിരിച്ചു വന്നു. ആദ്യമൊക്കെ ആളുകകളെ അഭിമുഖീകരിക്കാൻ മടിയായിരുന്നു(വിജയിക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത് ഇറങ്ങിത്തിരിച്ച് അവസാനം പൊളിഞ്ഞ ബിസിനസ്സുകാരനെപ്പോലെ). ആയിടക്കാണ് പുള്ളിക്കാരന്റെ കഴുത്തിലെ കറുത്ത പാട് ശ്രദ്ധിച്ചത്. ഒരു ഓർമ്മപ്പെടുത്തൽ പോലെ മരണം അദ്ദേഹത്തിന് സമ്മാനിച്ചു പോയ ഒരു 'ലേബൽ' !.. അത് ഇന്നും അദ്ദേഹം കാത്തു സൂക്ഷിച്ച് പോകുന്നുണ്ട്.

ഏതെങ്കിലും ഒരു നിമിഷത്തിലെ വൈകാരിക പ്രക്ഷോഭമായിരിക്കും എല്ലാ ആത്മഹത്യകളുടെയും ഹേതു. ആരോഗ്യകരമായ കാഴ്ചപ്പാടുകൾ, അറിവ് എന്നിവ പക്വമായ ഒരു സാമൂഹികാന്തരീക്ഷത്തിൽ അത്തരം അപരിഷ്ക്രൃത ചെയ്തികളെ തീർച്ചയായും ഇല്ലാതാക്കുമെന്നുതന്നെയാണ് ഈയുള്ളവന്റെ വിശ്വാസം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന നാം കേരളീയർ തന്നെയാണത്രെ ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ കണക്കിൽ വരുമ്പോൾ ആത്മഹത്യയിൽ മുൻപന്തിയിലുള്ളതെന്ന് ഒരു വിരോധാഭാസമായിത്തന്നെ നിലനില്ക്കുന്നു.

വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം സാമ്പത്തിക കാഴ്ച്ചപ്പാടിലൂന്നിയ ഒരു തൊഴിൽ എന്നതിൽ മാത്രമായി ഒതുങ്ങുന്ന ആധുനിക കാഴ്ച്ചപ്പാടിൽ നിന്നും ഏതു പ്രതിസന്ധിഘട്ടത്തിലും തളരാത്ത മനസ്സുള്ളൊരു വ്യക്തി എന്നതിലേക്കു കൂടി നമ്മുടെ കാഴ്ച്ചപ്പാടുകൾ മാറുന്ന ഒരു നല്ലൊരു പുലരി സ്വപ്നം കണ്ട് ....


Monday, October 28, 2013

ഗ്രാവിറ്റി (3D) യിൽ ബാക്കിയാവുന്നത് ...



ഭൌമേതര കാഴ്ചകളും പര്യവേഷണങ്ങളും മനുഷ്യ കുലത്തിന് എന്നും
ജിജ്ഞാസകളുടേയും കൌതുകങ്ങളുടേയും വാക്കുകൾക്കതീതമായ
വിസ്മയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. താൻ അധിവസിക്കുന്ന, ജീവൻ
എന്ന അമൂല്യ പ്രതിഭാസം ഉൾക്കൊള്ളുന്ന ഈ ഭൂമി വിട്ട് മനുഷ്യനെ
ഭൌമാന്തരങ്ങൾക്കപ്പുറത്തെ പര്യവേഷകനാക്കിയത് ഈ നീല
ഗ്രഹത്തെപ്പോലെ അല്ലെങ്കിൽ അതിനേക്കാളേറെ ജീവനനുയോജ്യമായ
മറ്റു ഗ്രഹങ്ങൾ കണ്ടെത്തുന്നതിലാണ്.

  'ഗ്രാവിറ്റി' എന്ന സിനിമ, തിരഞ്ഞെടുത്ത പ്രമേയം കൊണ്ട്  അതും
3D യിൽ ഒരു ദ്രൃശ്യ വിരുന്ന് ഒരുക്കിയെന്ന് നിസ്സംശയം പറയാം.
ഭൂമിയിൽ നിന്നും ഏറെയൊന്നും അകലെയല്ലാത്ത എന്നാൽ
വായുമണ്ഡലം തീരെയില്ലാത്ത ശൂന്യാകാശത്തിൽ വിക്ഷേപിച്ച
ബഹിരാകാശ വാഹനത്തിൽ ഭൂമിയിൽനിന്നുള്ള
നിർദ്ദേശങ്ങൾക്കനുസരിച്ച് ആ ഭീമാകാര നിലയത്തിൽ അറ്റകുറ്റപ്പണികൾ
ചെയ്തുകൊണ്ടിരിക്കുന്ന പര്യവേഷകരും അവരുടെ ഒഴുകി നടക്കലും
ഒരു സാധാരണ കഴ്ച്ചക്കാരനെ ദ്രൃശ്യ വിസ്മയത്തിലാറാടിക്കും ;
തീർച്ച . ഇത്തരം കാഴ്ചകൾക്കുമപ്പുറത്താണ് നീല നിറത്തിൽ കുളിച്ച്
മേഘ സാന്ദ്രതയിൽ ഒരുപാട് നിഗൂഢ വിസ്മയങ്ങൾ ഒളിപ്പിച്ച് ,
'അദ്രൃശ്യ' ശക്തിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം പ്രദക്ഷിണം
വെക്കുന്ന ഭൂമിയുടെ പശ്ചാത്തല ദ്രൃശ്യങ്ങൾ ..

 ഒരു ദ്രൃശ്യ വിസ്മയം എന്നതിലുപരി ഗ്രാവിറ്റിയെന്ന സിനിമ
ഓർമ്മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട് ..

*  ഭൌതികതയെന്ന വ്യവസ്ഥാപിത ചുറ്റുപാടിൽ നിന്നും ഒരാൾ
ശൂന്യാകാശത്തിലെത്തപ്പെടുന്നു, അനന്തമായ പ്രപഞ്ചം അതിനുമപ്പുറത്ത്
ശത കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾക്കൊള്ളുന്ന
എണ്ണിയാലൊടുങ്ങാത്ത ഗ്യാലക്സികൾ തീർച്ചയായും അയാളുടെ
കാഴ്ചപ്പാടുകളെ തീർച്ചയായും മാറ്റിമറിക്കില്ലേ ?.. പരീക്ഷണങ്ങളെ
നേരിടുന്ന സാന്ത്രാ ബുള്ളൊക് അവതരിപ്പിക്കുന്ന കഥാപാത്രം 
 ഈ പ്രപഞ്ചത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ആ അദ്രൃശ്യ ശക്തിയിൽ 
ഒരിക്കലെങ്കിലും എല്ലാം സമർപ്പിക്കുന്നുണ്ട് .

* അടുത്തത്  വരും കാലത്ത് ഭൂമി നിവാസികൾ നേരിടേണ്ടി വരുന്ന
ഒരു ദുരന്തമാണ് .ഓരോ രാജ്യവും അവരവരുടെ അതിരുകളില്ലാത്ത
 ശൂന്യാകാശമെന്ന  ലോകത്ത് അധീശത്വം സ്ഥാപിക്കാൻ വിക്ഷേപിക്കുന്ന
ഉപഗ്രഹങ്ങളും മറ്റും സ്പേസിനെ ഒരു മാലിന്യക്കൂമ്പാരമാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനു പുറമേ കാലാവധി കഴിഞ്ഞ
ഉപഗ്രഹങ്ങളും മറ്റും ഭൂമിയിൽ നിന്നുള്ള 'നിയന്ത്രണം' വിട്ട് അനാഥ
പ്രേതങ്ങളെപ്പോലെ ഒഴുകി നടക്കുകയാണ്. ഒന്നു കൂടി
വ്യക്തമാക്കിയാൽ "ട്രാഫിക്കില്ലാത്ത ഹൈവേ പോലെ" എപ്പോഴും ഒരു
കൂട്ടിയിടി മുന്നില്ക്കണ്ട് എന്നു ചുരുക്കം.

( ഈ അടുത്ത കാലത്ത് റഷ്യയുടെ ഉപയോഗ ശൂന്യമായ ഒരു ഉപഗ്രഹം
 ആവാസ മേഖലയിൽ പതിക്കുമെന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന്
പരിഭ്രാന്തരായ ലോകം തല നാരിഴക്കാണല്ലോ ആ ദുരന്തത്തിൽ നിന്നും
രക്ഷപ്പെട്ടത്. ഭൂമിയുടെ അന്തരീക്ഷത്തിൽ വെച്ച് മുക്കാൽ ഭാഗവും
കത്തിത്തീർന്ന ആ ദുരന്ത വാഹകൻ പസഫിക്കിന്റെ അന്തരാളങ്ങളിൽ
നിരവ്രൃതിയടഞ്ഞു എന്നാണ് പിന്നീട് കിട്ടിയ വാർത്ത.)

 ശൂന്യതയെന്നത് അതി നിഗൂഢതകൾ ഉൾക്കൊള്ളുന്ന ഒരു
പ്രതിഭാസമാണ്. അത് മനുഷ്യ കുലത്തിന് ജിജ്ഞാസകൾക്കതീതമായി
ജീവനെന്ന പ്രതിഭാസത്തെ അപ്രാപ്യമാക്കുന്നു. അതു കൊണ്ടാണല്ലോ
ശൂന്യത ഒരു ശാപമാവുന്നിടത്ത് പ്രധാന കഥാപാത്രമായ റയാന്‍ സ്റ്റോണ്‍
'ശൂന്യതയെ വെറുക്കുന്നു' എന്ന പ്രഖ്യാപനം നടത്തുന്നത്.

 മരണത്തെ മുഖാമുഖം കണ്ട് ഒരു വിധേന രക്ഷ നേടി ഭൂമിയുടെ ജീവ
ജലത്തിൽ വന്ന് വീഴുമ്പോൾ ഒരു സ്വർഗ്ഗത്തിലെത്തിയെന്ന പോലെ
അനുഭൂതിയിലായിരുന്നു. അതെ... ഭൂമി തന്നെയാണ് യഥാർഥ
സ്വർഗ്ഗമെന്ന് തിരിച്ചറിഞ്ഞ നിമിഷം !.

ഭൂമീ ദേവിയുടെ മാറിൽ കിടന്ന് ഒരു പിടി കുതിർന്ന മണ്ണെടുത്ത്
മാറോടടുപ്പിക്കുമ്പോൾ അറിയാതെ പറഞ്ഞു പോകും; പ്രപഞ്ചത്തിന്റെ
ഏതെങ്കിലുമോരത്ത് മറ്റൊരു 'ഭൂമി'യെ കണ്ടെത്തിയാലും മനുഷ്യ
കുലത്തിന് ഭൂമിയെന്ന അമ്മയെ ഒരിക്കലും പിരിയാനാവില്ല എന്ന
സത്യം ..

ശൂന്യാകാശത്തു നിന്നും വരുന്ന ഉപഗ്രഹാവശിഷ്ടങ്ങൾ ഭൂമിയുടെ
അന്തരീക്ഷത്തിൽ എരിഞ്ഞടങ്ങുന്നു. ഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത
സവിശേഷതകൾ ഒന്നു കൂടി ഒർമ്മപ്പെടുത്തുന്നിടത്ത് സിനിമ
അവസാനിക്കുന്നു. എന്നാൽ പ്രപഞ്ചമെന്ന അനന്തസീമമായ
 നിഗൂഢതകളെക്കുറിച്ച് പ്രേക്ഷകൻ ഒന്നുകൂടി മനസ്സിരുത്തി ചിന്തിച്ചു
 തുടങ്ങുകയും ചെയ്യുന്നു.


 (ഇതൊരു ആസ്വാദനം മാത്രമാണെന്നുള്ളത് ഒന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ).

Sunday, October 13, 2013

വാര്‍ദ്ധക്യം





ആദ്യനരയുടെ പുതുനാമ്പുകള്‍ കറുത്ത മുടിയിഴകളെ തഴഞ്ഞ് വെളിയിലേക്ക് തലനീട്ടിയപ്പോഴാണ്‌ വാര്‍ദ്ധക്യമെന്ന അവസാന ഘട്ടത്തില്‍ താന്‍ എത്തിയിരിക്കുന്നെന്ന യാഥാര്‍ത്ഥ്യം അയാളറിഞ്ഞത്. തലച്ചോര്‍ പിളര്‍ന്ന് തന്റെ ഓര്‍മ്മകളെക്കൂടി പിഴുതെടുത്ത് ആ നരകള്‍ പുറത്തെറിയുന്ന പോലെ തോന്നി. ഇത്രയും കാലം മനസ്സിനൊപ്പം സഞ്ചരിച്ചിരുന്ന തന്റെ ശരീരം ഇനി മുതല്‍  ഉമ്മറപ്പടിയിയിലുള്ളചാരുകസേരയില്‍ മാറാലകെട്ടിയമനസ്സുമായി ഇരുന്നുപോകുമെന്ന യാഥാർഥ്യം അയാളുടെ ചിന്താമണ്ഡലങ്ങളെ  മഥിച്ചുകൊണ്ടിരുന്നു.


  കാലം പൽ‌ച്ചക്ക്രമായി. വാർദ്ധക്യമെന്ന രണ്ടാം ബാല്യം അയാളെ ചിന്തകളുടെ  അഗാധ പടുകുഴിയിലേക്ക് തള്ളി.പ്രകൃതി അയാള്‍ക്ക് ചരമ ഗീതം പാടിക്കൊണ്ടിരുന്നു. പക്ഷികളും മൃഗങ്ങളും അതേറ്റുപാടി. രണ്ടു നാഴികക്കപ്പുറത്തുള്ള  പള്ളിക്കാട്ടില്‍ നിന്നും വീശിക്കൊണ്ടിരുന്ന കാറ്റിന് ആത്മാക്കളെ വലിച്ചെടുത്ത  മൈലാഞ്ചിച്ചെടികളുടെ മണമുണ്ടായിരുന്നു. പള്ളിക്കാട്ടിലെ ഇരുണ്ട  നിശബ്ദതയെഭേദിച്ച് ചീവീടുകളുടെ മരണഗീതങ്ങൾ തനിക്കുള്ള വിലാപഗീതം  പോലെയെന്നയാൾക്ക് തോന്നി.

  തുള്ളിക്കൊരു കുടം കണക്കെ പെയ്ത വേനൽ മഴ തല്‍ക്കാലത്തേക്ക് മാറിനിന്ന, വസന്തത്തിന്റെ പിൻവാങ്ങൽ വിളംബരം ചെയ്ത്  തൊടിയിലെ മൂവാണ്ടന്‍ മാവിലെ  അവസാനത്തെ മാങ്ങയും ഞെട്ടറ്റു വീണ, ദേശാടനപ്പക്ഷികള്‍ യാത്ര പറഞ്ഞ്  ചിറകടിച്ചു പറന്ന  ആ രാത്രിയില്‍ .. ജനാലപ്പാളി കടന്നുവന്ന കാറ്റിന് പതിവിനു വിപരീതമായി എന്തോ പറയാനുണ്ടെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

  മയ്യത്തുകട്ടിലിന്റെ നാലു കാലിലും അന്നാദ്യമായി നാലുമക്കളെയും ഒരുമിച്ചുകണ്ടപ്പോള്‍  ആ വൃദ്ധന് അന്നാദ്യമായി പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷെ .... വരിഞ്ഞു മുറുക്കിയ മൂന്നുമുഴം തുണിക്കുള്ളില്‍ അയാള്‍ നിസ്സഹായനായിരുന്നു.

Sunday, September 29, 2013

ഒരു മിനിക്കഥ



കോളക്കമ്പനിക്കെതിരായുള്ള തുടർ സമരങ്ങളിൽ വളരെ ശക്തമായി പ്രസംഗിച്ച്‌ കയ്യടിനേടിയ നേതാവ്‌ ,അടുത്ത സമരപ്പന്തലിലേക്കുള്ള യാത്രയിൽ കാറിലിരുന്ന്‌ കോള നുകർന്ന്‌ , അടുത്ത തീപ്പൊരി പ്രസംഗത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

Wednesday, September 25, 2013

പ്രഹേളിക

    







 നല്ല ചാറ്റല്‍ മഴയും പേരിനു തണുപ്പുമുള്ളൊരു കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ഉദ്യോഗാര്‍ത്ഥം തലസ്ഥാന നഗരിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍ .  അലാറം അടിച്ചിരുന്നതിലും പത്തു മിനിറ്റോളം വൈകിയാണു കിടക്കയില്‍നിന്ന് എണീക്കാന്‍ കഴിഞ്ഞത്. തണുപ്പും മഴയും മൂടിപ്പുതച്ച്‌ കിടക്കാനുള്ള എന്റെ ആഗ്രഹത്തിനു കുരവയിട്ടെങ്കിലും 'ജോലി' യോടുള്ള എന്റെ 'ആത്മാര്‍ത്ഥത' എന്നെ കിടക്കപ്പായയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ...

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ഞാന്‍ എല്ലാവരോടും സലാം പറഞ്ഞ്‌ വീടിനു പുറത്തിറങ്ങി. നേരിയ ചാറ്റല്‍ മഴ വഴിയിലാകെ മഞ്ഞ്‌ പെയ്യുന്നതു പോലെ തോന്നിച്ചു . ഇടവഴിയിലെങ്ങും ചെളി വെള്ളം കെട്ടിക്കിടക്കുന്നു, ഒരു ചെളിക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയതു മറ്റൊരു ചെളിക്കെട്ടിലായിരുന്നു..അങ്ങനെ ശ്രദ്ധയോടെ നനക്കില്ലാന്ന് വിചാരിച്ചിരുന്ന എന്റെ പുന്നാര 'പാന്റ്‌' വെള്ളത്തില്‍ കുളിച്ച്‌ കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നു....

ഇടവഴി പിന്നിട്ട്‌ ടാറിട്ട നിരത്തി കയറി. ഇടക്കെപ്പോഴോ അക്കരെക്കാട്ടില്‍ റബ്ബര്‍  വെട്ടിവരുന്ന കുഞ്ഞീന്റെ ടിവിയെസ്സ്‌ പൊട്ടിക്കരഞ്ഞും പോയതൊഴിച്ചാല്‍ ബസ്റ്റോപ്പിലെത്തും വരെ വേറെ ഒരു വാഹനത്തിനേയും കണ്ടില്ല.

അകലെ നിന്നു നോക്കിയപ്പൊഴേ അരോ ബസ്റ്റോപ്പില്‍ നില്‍ക്കുന്നത്‌ കണ്ടു , അടുത്തെത്തിയപ്പോഴാണു ആളെ മനസ്സിലായത്‌ ..പറയന്‍ രാമേട്ടന്‍ ! അടുത്തുള്ള സിമന്റ്‌ തറയില്‍ പത്തൊ പതിനഞ്ചോ മുറങ്ങ ള്‍ അടുക്കി വെച്ചിരുക്കുന്നു, പെരുന്തല്‍മണ്ണയിലേക്കുള്ള ആനവണ്ടിയും കാത്ത്‌ അക്ഷമനായി നില്‍ക്കുകയായിരുന്നു അയാള്‍്‌..തന്റെ വാര്‍ദ്ധക്യ സഹജമായ ചുമയേയും ക്ഷീണത്തേയും വകവെക്കാതെ ആ കുളിരുന്ന തണുപ്പിലും ചാറ്റല്‍ മഴയിലും അയാള്‍ ബസ്സ്‌ വരുന്നതും കാത്ത്‌ ശൂന്യതയിലേക്കും കണ്ണും നട്ടിരുന്നു..

ഒരു പുഞ്ചിരിയോടെ സംസാരം തുടങ്ങിയെങ്കിലും എന്റെ മനസ്സു മുഴുവനും ആ വൃദ്ധന്റെ ചെറ്റക്കുടിലിലെ പട്ടിണി വയറുകളായിരുന്നു.. ആ കുറച്ചു മുറങ്ങള്‍ വിറ്റാല്‍  കിട്ടുന്ന തുക അവരുടെ ചിലവിനു തന്നെ കഷ്ടിയാണ്‌ ..പണ്ട്‌ അമ്പലപ്പാറ മലയില്‍ നിന്നും ഓടക്കെട്ട്‌ തലയില്‍ വെച്ച്‌ താളത്തില്‍ നടന്നുവരുന്ന സ്ത്രീകളെ കാണാറുണ്ടായിരുന്നു..ഇപ്പൊ നിയമത്തിന്റെ നൂലാമാലകളില്‍ അവിടെന്നുള്ള ഓട വരവും നിലച്ചു..ഇപ്പൊള്‍ വരുന്നത്‌ അങ്കമാലീന്നാണെന്നു രാമേട്ടന്‍ പറഞ്ഞു .. കിട്ടിയ മുളയും ഓടയും വെച്ച്‌ ഇതൊക്കെ ഉണ്ടാക്കിയാ തന്നെ വാങ്ങാനും ആളില്ല (പ്ലാസ്റ്റിക്ക്‌ ഉണ്ടല്ലോ എന്തിനും ! ) കുലത്തൊഴില്‍ ഇതായതുകൊണ്ട്‌ മരണം വരെയും ഈ ജോലിതന്നെ ചെയ്യുമെന്നു പറഞ്ഞു തീര്‍ന്നപ്പൊഴേക്കും ആ വൃദ്ധന്റെ ഖണ്ഡമിടറി...


ഞാന്‍ ഇടിഞ്ഞ്‌ വീഴാറായ പഞ്ചായത്ത്‌ കെട്ടിടത്തിന്റെ വശത്തേക്ക്  ദൃഷ്ഠി  മാറ്റി..

  പുറത്ത്‌ ചാറ്റല്‍ മഴ കനക്കുന്നു... കുളിര്‍ക്കാറ്റ്‌ തേടി ശോകമൂകതയില്‍  എന്റെ മനസ്സ്  വിങ്ങിക്കൊണ്ടിരുന്നു  ......