Thursday, August 29, 2013

ഇടവേളയില്ലാത്ത ഒരു നാടകം.


                        


           മമ്മാലീനെ ഒരു ചാണിന്റെ രണ്ട് പെൻസില് കൊടുത്ത് ശട്ടം കെട്ടുമ്പോഴും മനസ്സിൽ തീരാത്ത ആധിയായിരുന്നു. കോമളം ടീച്ചറ് ഹാജറ് വിളി കഴിഞ്ഞ് പിന്നെയാണ് തലേന്ന് വരാത്തവരുടെ പേരുകൾ ഹാജറ് പട്ടികയിൽനിന്ന് ചികഞ്ഞെടുക്കുന്നത്. ഇന്ന് ആ കൂട്ടത്തിൽ ഞാനുമുണ്ടാവും.

ഞാൻ മയമ്മാലീനോട് ഇന്നലെ ആരൊക്കെയാണ് വരാതിരുന്നതെന്ന് ചോദിച്ചു. “ജ്ജ് ഒയിച്ച് ബാക്കില്ലോരെല്ലാരും വന്ന്ക്ക്ണ്”.

അത് കേട്ടതും നെഞ്ചിന്റെ ഇടതുഭാഗത്തായി ഊക്കോടെ രണ്ട് ചാട്ടം അനുഭവപ്പെട്ടു. കാലിന്റെ പെരുവിരലിൽ നിന്ന് തൊടങ്ങി ശരീരമാസകലം വ്യാപിക്കുന്ന ഒരു വിറയലും. കൂടാതെ വല്ലാത്തൊരു മൂത്ര ശങ്കയും. ഏതൊരു സമയത്താണ് ഉമ്മ പറഞ്ഞതും കേൾക്കാതെ മമ്മതിക്കാന്റെ വീട്ടിലെ സൽക്കാരത്തിന് പൊവ്വ്വാൻ തോന്നീത്. ഹാജർ വിളി കഴിഞ്ഞുള്ള ടീച്ചറുടെ വിചാരണയെക്കുറിച്ചോർത്തപ്പോൾ നെഞ്ചിൻകൂടിൽ വീണ്ടും തട്ടലും മുട്ടലും കേട്ടുതുടങ്ങി..

സംഗതി രണ്ടാം ക്ലാസിലാണെങ്കിലും ലീവിന്റെ കാര്യത്തിൽ ടീച്ചറ് കർക്കശയാണ്, ലീവാണെങ്കില് ഉപ്പാന്റെയോ ഉമ്മാന്റെയോ ഒപ്പോടുകൂടിയ കത്തുമായി വരണം. ആദ്യമൊക്കെ ഇത്താത്ത ലീവെഴെതി സഹായിച്ചെങ്കിലും എന്റെ ലീവെഴുതി എഴുതി അറിയാതെ ഒരു ദിവസം അവൾടെ ക്ലാസ്സ് പരീക്ഷക്ക് മറന്ന് എനിക്ക് ലീവെഴുതുന്ന ഓർമ്മയിൽ ഒരു ചോദ്യത്തിന് ഈ “ലീവ്” ആണത്രെ എഴുതീത്.

ആ സംഭവത്തിന് ശേഷം അവൾ എനിക്ക് ലീവെഴുതിത്തന്നിട്ടില്ല .(ഇത് എന്റെ ലീവെഴുത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു നാടക്മായിരുന്നെന്ന് അവൾ എന്നോട് പിന്നീടാണ് പറഞ്ഞത് ) അതോടെ ലീവെഴുത്തും നിന്നു. പിന്നീടാണ് എന്റെ തന്നെ ക്ലാസ്സിൽ പടിക്കുന്ന, വീടിനടുത്തുതന്നെയുള്ള, മയമ്മാലീനെ ന്റെ “ഒസ്സ്യത്ത്“കാരനാക്കുന്നത്.

എന്തെങ്കിലും കാരണത്താൽ സ്കൂളിൽ വരാത്തതിന്റെ പിറ്റേന്ന് രാവിലെ മദ്രസയിൽ വെച്ച് അവനോട് കൂടിയാലോചിച്ച് വല്ല പനിയോ, വയറുവേദനയോ ആക്കും. പിന്നീട് സ്കൂളിൽ ടീച്ചറ് വരാത്തതിന് വിളിക്കുമ്പോൾ ക്ഷീണം അഭിനയിച്ച് തലകുമ്പിട്ട് നിൽക്കുമ്പോൾ മയമ്മാലി പിന്നിലെ ബെഞ്ചിൽനിന്നും വിളിച്ചുപറയും
“ ടീച്ചറേ… ഓന് പന്യെർന്നു ഇന്നലെ”
"അത്നിനക്കെങ്ങനെ അറിയുമെടാ?" ടീച്ചറ് അവനോട്തന്നെ ചോദിക്കും.
“ഞങ്ങ്ൾടെ പെരേന്റെ അട്ത്താണ് ഓലെ പെര.. പിന്നെ ന്നലെ ന്റെമ്മ ഓൽടെ പെരേല് പോയിർന്ന്. അപ്പൊ ഓനവിടെ പനിച്ച് കെടക്ക്യേർന്നൂന്ന് ഉമ്മ പറഞ്ഞ്” .ഇത് കേട്ടാൽ ടീച്ചർക്ക് എല്ലാം മനസ്സിലായ രീതിയിൽ തല കുലുക്കി പിന്നീടൊന്നും ചോദിക്കാതെ പോയി ബെഞ്ചിലിരുന്നോളാൻ പറയും.

പക്ഷെ ഇന്ന് അങ്ങനെയല്ല ! മേല്പറഞ്ഞ സംഭവം നടന്നിരിക്കുന്നത് മൂന്ന് ദിവസം മുമ്പാണ്. അതിനാൽ ഇന്ന് പുതിയൊരു കാരണം കണ്ടുപിടിച്ചാണ് അവനെ ശട്ടം കെട്ടിയത്. ശട്ടം കെട്ടുന്നതിന് അവന് കൂലിയുമുണ്ട്..അത് പെൻസിലോ,താഴെ പെട്ടിപ്പീട്യേന്ന് ഗ്യാസ് മിഠായിയോ നാരങ്ങ മിഠായിയോ വാങ്ങിക്കൊടുക്കണം.ഇന്നത്തെ “കൂലി” മുൻകൂറായി രണ്ട് മുഴുപ്പെൻസിലാണ് പഹയൻ എന്റെ കയ്യീന്ന് വാങ്ങ്യേത്.

ആദ്യ ബെല്ലടിച്ചു, പ്രാർത്ഥനക്ക് ശേഷം ബെല്ലടിച്ച് ബെഞ്ചിലിരിക്കുമ്പോൾ ടീച്ചർ ഇന്ന് അവധ്യായിരിക്കണേയെന്ന് ഒരിക്കൽ കൂടി കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഗുഡ്മോണിങ് ടീച്ചർ എന്ന കൂട്ടക്കരച്ചിലും ബെഞ്ചുകൾ നിരങ്ങുന്ന ശബ്ദവും പ്രാർത്ഥനാലോകത്തുനിന്ന് എന്നെ തട്ടിവിളിച്ചു. പ്രതീക്ഷിച്ചതാവരുതേയെന്ന് പ്രാർത്ഥിച്ച് എണീറ്റ് നിൽക്കുമ്പോൾ ടീച്ചർ രണ്ട് പുസ്തകവും പിന്നെ ചൂരലിന്റെ വടിയും മേശപ്പുറത്ത് വെക്കുന്നതാണ് കണ്ടത്.

ഹാജർ വിളി കഴിഞ്ഞു, ക്ലാസ്സിലാകെ സൂചിനിലത്തിട്ടാൽ കേൾക്കുന്ന നിശബ്ദത അനുഭവപ്പെട്ടു, ടീച്ചർ ഹാജർ പട്ടികയിൽ നോക്കിക്കൊണ്ടിരിപ്പാണ്. എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം അടുത്തിരിക്കുന്നവന് കേൾക്കുന്നുണ്ടോന്ന് ഇടം കണ്ണിട്ട് നോക്കി. ഒടുവിൽ അതുതന്നെ സംഭവിച്ചു. എന്റെ പേരുമാത്രമാണ് വിളിച്ചത്.

ഒരു കുറ്റവാളിയെപ്പോലെ ഞാൻ ടീച്ചറിരിക്കുന്ന മേശക്കരികിലേക്ക് നടന്നു.എല്ലാ ദൃഷ്ടികളും എന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നു.എന്നെ അടുത്തുനിർത്തി എന്താണ് ഇന്നലെ വരാതിരുന്നതെന്ന് ചോദിച്ചു, മറുപടിപറയാൻ മടിച്ച് നിന്നപ്പോൾ അവസാനബെഞ്ചിലിരുന്ന എന്റെ ഒരു ദേവദൂതനെപ്പോലെ മയമ്മാലിയാണ് മറുപടികൊടുത്തത്.

“ടീച്ചറേ , ഓന് ഇന്നലെ മൂക്ക്കില് പന്യേര്ന്ന്” !
"ങേ !" ടീച്ചർക്ക് ആശ്ചര്യമായി. " മൂക്കില് മാത്രം പനിയോ ? അതു ഞങ്ങൾക്കൊക്കെ ഉണ്ടല്ലോ .. സത്യം പറഞ്ഞോ..അല്ലെങ്കിൽ നിനക്കായിരിക്കും ആദ്യ അടി." ടീച്ചർ ചൂരലെടുത്ത് ചുഴറ്റി അവനെ നോക്കി പറഞ്ഞു. പേടിയോടെ എല്ലാ നാടകവും അവൻ ഇടവേളയില്ലാതെ പറഞ്ഞുതീർത്തു. എല്ലാം ഞാൻ അവനോട് പറയാൻ പറഞ്ഞിട്ടാണെന്നുവരെ..

ടീച്ചർ ഉത്തര അക്ഷാംശം 32^ ദിശയിൽ എന്നെ നോക്കി. കൂടെ ആ ക്ലാസ്സൊന്നടങ്കവും.

തിരിച്ച് ബെഞ്ചിലേക്ക് നീങ്ങുമ്പോൾ തുടയിലേറ്റ നീറ്റലേക്കാളേറെ മനസ്സിലായിരുന്നു നീറ്റൽ. പരിഹാസച്ചിരികളും തുറിച്ച് നോട്ടത്തിനിടയിലും എന്റെ ചിന്ത മമ്മാലിക്ക് കൊടുത്ത “ ഉപഹാരങ്ങൾ“ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചായിരുന്നു .