നല്ല ചാറ്റല്‍ മഴയും പേരിനു തണുപ്പുമുള്ളൊരു കൊച്ചുവെളുപ്പാന്‍ കാലത്ത് ഉദ്യോഗാര്‍ത്ഥം തലസ്ഥാന നഗരിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍ . അലാറം അടിച്ചിരുന്നതിലും പത്തു മിനിറ്റോളം വൈകിയാണു കിടക്കയില്‍നിന്ന് എണീക്കാന്‍ കഴിഞ്ഞത്. തണുപ്പും മഴയും മൂടിപ്പുതച്ച് കിടക്കാനുള്ള എന്റെ ആഗ്രഹത്തിനു കുരവയിട്ടെങ്കിലും 'ജോലി' യോടുള്ള എന്റെ 'ആത്മാര്‍ത്ഥത' എന്നെ കിടക്കപ്പായയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ...
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ഞാന്‍ എല്ലാവരോടും സലാം പറഞ്ഞ് വീടിനു പുറത്തിറങ്ങി. നേരിയ ചാറ്റല്‍ മഴ വഴിയിലാകെ മഞ്ഞ് പെയ്യുന്നതു പോലെ തോന്നിച്ചു . ഇടവഴിയിലെങ്ങും ചെളി വെള്ളം കെട്ടിക്കിടക്കുന്നു, ഒരു ചെളിക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയതു മറ്റൊരു ചെളിക്കെട്ടിലായിരുന്നു..അങ്ങനെ ശ്രദ്ധയോടെ നനക്കില്ലാന്ന് വിചാരിച്ചിരുന്ന എന്റെ പുന്നാര 'പാന്റ്' വെള്ളത്തില്‍ കുളിച്ച് കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നു....
ഇടവഴി പിന്നിട്ട് ടാറിട്ട നിരത്തി കയറി. ഇടക്കെപ്പോഴോ അക്കരെക്കാട്ടില്‍ റബ്ബര്‍ വെട്ടിവരുന്ന കുഞ്ഞീന്റെ ടിവിയെസ്സ് പൊട്ടിക്കരഞ്ഞും പോയതൊഴിച്ചാല്‍ ബസ്റ്റോപ്പിലെത്തും വരെ വേറെ ഒരു വാഹനത്തിനേയും കണ്ടില്ല.
അകലെ നിന്നു നോക്കിയപ്പൊഴേ അരോ ബസ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ടു , അടുത്തെത്തിയപ്പോഴാണു ആളെ മനസ്സിലായത് ..പറയന്‍ രാമേട്ടന്‍ ! അടുത്തുള്ള സിമന്റ് തറയില്‍ പത്തൊ പതിനഞ്ചോ മുറങ്ങ ള്‍ അടുക്കി വെച്ചിരുക്കുന്നു, പെരുന്തല്‍മണ്ണയിലേക്കുള്ള ആനവണ്ടിയും കാത്ത് അക്ഷമനായി നില്‍ക്കുകയായിരുന്നു അയാള്‍്..തന്റെ വാര്‍ദ്ധക്യ സഹജമായ ചുമയേയും ക്ഷീണത്തേയും വകവെക്കാതെ ആ കുളിരുന്ന തണുപ്പിലും ചാറ്റല്‍ മഴയിലും അയാള്‍ ബസ്സ് വരുന്നതും കാത്ത് ശൂന്യതയിലേക്കും കണ്ണും നട്ടിരുന്നു..
ഒരു പുഞ്ചിരിയോടെ സംസാരം തുടങ്ങിയെങ്കിലും എന്റെ മനസ്സു മുഴുവനും ആ വൃദ്ധന്റെ ചെറ്റക്കുടിലിലെ പട്ടിണി വയറുകളായിരുന്നു.. ആ കുറച്ചു മുറങ്ങള്‍ വിറ്റാല്‍ കിട്ടുന്ന തുക അവരുടെ ചിലവിനു തന്നെ കഷ്ടിയാണ് ..പണ്ട് അമ്പലപ്പാറ മലയില്‍ നിന്നും ഓടക്കെട്ട് തലയില്‍ വെച്ച് താളത്തില്‍ നടന്നുവരുന്ന സ്ത്രീകളെ കാണാറുണ്ടായിരുന്നു..ഇപ്പൊ നിയമത്തിന്റെ നൂലാമാലകളില്‍ അവിടെന്നുള്ള ഓട വരവും നിലച്ചു..ഇപ്പൊള്‍ വരുന്നത് അങ്കമാലീന്നാണെന്നു രാമേട്ടന്‍ പറഞ്ഞു .. കിട്ടിയ മുളയും ഓടയും വെച്ച് ഇതൊക്കെ ഉണ്ടാക്കിയാ തന്നെ വാങ്ങാനും ആളില്ല (പ്ലാസ്റ്റിക്ക് ഉണ്ടല്ലോ എന്തിനും ! ) കുലത്തൊഴില്‍ ഇതായതുകൊണ്ട് മരണം വരെയും ഈ ജോലിതന്നെ ചെയ്യുമെന്നു പറഞ്ഞു തീര്‍ന്നപ്പൊഴേക്കും ആ വൃദ്ധന്റെ ഖണ്ഡമിടറി...
ഞാന്‍ ഇടിഞ്ഞ് വീഴാറായ പഞ്ചായത്ത് കെട്ടിടത്തിന്റെ വശത്തേക്ക് ദൃഷ്ഠി മാറ്റി..
പുറത്ത് ചാറ്റല്‍ മഴ കനക്കുന്നു... കുളിര്‍ക്കാറ്റ് തേടി ശോകമൂകതയില്‍ എന്റെ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു ......
നന്നായിട്ടുണ്ട്. ചിത്രവും കൊള്ളാം !
ReplyDeleteആശംസകൾ !
വായനക്ക് നന്ദി ഗിരീഷ് :)
Delete